സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയായി സന്ധ്യ
സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടി ചേർത്തല പെരുമ്പളം സ്വദേശിനി സന്ധ്യ. ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള സർട്ടിഫിക്കറ്റാണു പെരുമ്പളം തുരുത്തേൽ എസ് സന്ധ്യ (44) നേടിയത്. കേരള ഇൻലാൻഡ് വെസൽ (കെ. ഐ. വി. ) റൂൾ – 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയിൽ സന്ധ്യ ജയിച്ചു. ബാർജ്, മത്സ്യബന്ധന വെസൽ തുടങ്ങിയ ജലവാഹനങ്ങളിൽ ജോലി ചെയ്യുന്നതിന് കെ. ഐ. വി. സ്രാങ്ക് ലൈസൻസ് വേണം. ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തു പരീക്ഷയിലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസൻസ് ലഭിച്ചത്. ലാസ്കർ ലൈസൻസ് നേടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. സ്റ്റിയറിങ് തിരിക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പെടെ മുഴുവൻ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാളാണ് സ്രാങ്ക്.