Spread the love

എഴുത്ത്: ഗായത്രി ശിവൻ

ഫിഫ ലോകകപ്പ് നിര്‍ണായക മത്സരങ്ങള്‍ക്കാണ് ഇന്ന് വേദിയാകുക. ജീവന്മരണ പോരാട്ടത്തിന് അര്‍ജന്റീനയും പോളണ്ടും ഇറങ്ങുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം ആരംഭിക്കുക. ലയണല്‍ മെസിയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും നേര്‍ക്കുനേര്‍ വരുന്നു എന്നത് തന്നെയാണ് സവിശേഷത. ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി പോളണ്ടാണ് നിലവില്‍ ഒന്നാമത് നില്‍ക്കുന്നത്. മൂന്ന് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്. ജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീനയ്ക്ക് മുന്നില്‍ ഇല്ല.എന്നാല്‍ സമനിലനേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. ലയണല്‍ മെസ്സിയുടെ അറ്റാക്കിലൂടെ അര്‍ജന്റീനയെ നോക്കൗട്ട് ഘട്ടത്തിലേക്ക് നയിക്കുമോ അല്ലെങ്കില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ അസാമാന്യമായ ഗോളിലൂടെ മുന്നിലെത്താന്‍ പോളണ്ടിനെ സഹായിക്കുമോ എന്ന് കണ്ട് തന്നെ അറിയാം.

ഇത് പോളണ്ടും അര്‍ജന്റീനയും തമ്മിലുള്ള മത്സരമാണ്, ലെവന്‍ഡോസ്‌കിയും മെസ്സിയും തമ്മിലല്ലെന്ന് പോളണ്ട് കോച്ച് ചെസ്ലാവ് മിച്ച്നിവിച്ച്സ് പറഞ്ഞു. ഈ മത്സരം സൗഹൃദപരമല്ല,ഇരുവര്‍ക്കും ഇപ്പോഴും മുന്നേറാന്‍ കഴിയുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും ഇതെന്ന് മിച്നിവിച്ച്സ് പറഞ്ഞു.മെസ്സിയെ എങ്ങനെ തടയും എന്നത് ഒരു വലിയ ചോദ്യമാണ്. ലോകം അനേകം വര്‍ഷങ്ങളായി ഇതിനെക്കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഇതിന് ഉത്തരം കണ്ടെത്തുമെന്ന് ഞാന്‍ കരുതുന്നില്ല. 35-ാം വയസ്സില്‍ ഇത് തന്റെ അവസാന ലോകകപ്പാണെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍ അവന്‍ വളരെ അതിമോഹമുള്ളവനായിരിക്കുമെന്നും മിച്നിവിച്ച്സ് പരിഹസിച്ചു. കൂടാതെ പോളണ്ട് പരിശീലകന്‍ മെസിയെ ആല്‍പൈന്‍ സ്‌കീയിംഗിലെ മുന്‍ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവിനോട് താരതമ്യം ചെയ്തു. മെസ്സി ആല്‍ബര്‍ട്ടോ ടോംബയെ പോലെ പിച്ചില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് മിച്ച്നിവിച്ച്‌സ് പറഞ്ഞു. ടോംബയെ പോലെ എല്ലാവരെയും അയാള്‍ക്ക് ഒഴിവാക്കാനാകും.അതിനാല്‍ എനിക്ക് കളി സജ്ജീകരിക്കണം.അതായത് ഞങ്ങളുടെ കളിക്കാരെ അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള ഒരു വിധത്തില്‍ നിര്‍ത്തണം. പോളണ്ട് ഒരു തന്ത്രവുമായി കളിയെ സമീപിക്കില്ലെന്നും മിച്നിവിച്ച് കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് ഒരു സമീപനമില്ല. ഞങ്ങള്‍ക്ക് പ്രതിരോധം മാത്രമല്ല, ആക്രമണാത്മകവും വേണം, അദ്ദേഹം പറഞ്ഞു. ഒരു സമനില പ്രതീക്ഷിച്ച് ഈ ഗെയിമിനെ സമീപിക്കുന്നത് ഞങ്ങളെ തോല്‍പ്പിക്കും, കാരണം അര്‍ജന്റീനയ്ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ അനുമാനിക്കണം. അതിനാലാണ് ഞങ്ങള്‍ തുടക്കം മുതല്‍ സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

മെസ്സിയുടേതിന് സമാനമാണ് ലെവന്‍ഡോവ്‌സ്‌കിയുടെ സാഹചര്യങ്ങള്‍. 34കാരനെ സംബന്ധിച്ച് ഇനിയൊരു ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക സാഹസമാണ്. ലെവന്‍ഡോവ്‌സ്‌കി ജനിക്കുന്നതിനും രണ്ട് വര്‍ഷം മുമ്പ് അവസാനമായി ലോകകപ്പ് കളിച്ച പോളണ്ട് ഇക്കുറിയാണ് പിന്നീട് യോഗ്യത നേടുന്നത്.എന്നിരുന്നാലും ലെവന്‍ഡോവ്സ്‌കി നയിക്കുന്ന ആക്രമണമാണ് പോളണ്ടിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അര്‍ജന്റീനയുടെ പ്രതിരോധം കടുകട്ടിയാക്കിയാല്‍ മാത്രമേ സെറ്റ് പീസ് അടക്കമുള്ള നേരിട്ടേറ്റു മുട്ടലില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി അടക്കമുള്ള പോളിഷ് താരങ്ങളെ പിടിച്ചു നിര്‍ത്താന്‍ സാധിക്കൂ.ലെവന്‍ഡോവ്സ്‌കിയുടെ ആക്രമണത്തെക്കുറിച്ച് അര്‍ജന്റീനയുടെ മുഖ്യ പരിശീലകനായ ലയണല്‍ സ്‌കലോനിയും സമ്മതിക്കുന്നുണ്ട്.136 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടിയ പോളണ്ടിന്റെ റെക്കോര്‍ഡ് സ്‌കോററെയും അദ്ദേഹം ഉയര്‍ത്തുന്ന് ഭീഷണിയെ തീര്‍ച്ചയായും കുറച്ചുകാണുന്നില്ലെന്ന് സ്‌കലോനി പറഞ്ഞു.

പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി നേടാത്ത അംഗീകാരങ്ങളില്ല.ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍, ക്ലബ്ബിനും രാജ്യത്തിനുമായി അഞ്ഞൂറിലധികം ഗോളുകള്‍, ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം.എന്നാല്‍ ഫിഫ ലോകകപ്പില്‍ ഇതുവരെ ഒരു ഗോളുപോലും നേടാനായിട്ടില്ലെന്നത് വേദനയായി തന്നെ അവേശേഷിച്ചു.ആദ്യ മത്സരത്തില്‍ മെക്സിക്കോയ്ക്കെതിരേ പെനാല്‍റ്റി നഷ്ടമാക്കിയ ലെവന്‍ഡോവ്സ്‌കി രണ്ടാം മത്സരത്തില്‍ സൗദിക്കെതിരേ ഗോള്‍ നേടി ആ വേദനയും മാറ്റിയെടുത്തു.സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിനിടെ 82-ാം മിനിറ്റിലാണ് ലെവന്‍ഡോവ്സ്‌കി ഗോളടിച്ചത്.സൗദിയ്ക്കെതിരേ ഗോളടിച്ചതോടെ ലെവന്‍ഡോവ്സ്‌കി ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡിനൊപ്പമെത്തി.അന്താരാഷ്ട്ര ഫുട്ബോളില്‍ ലെവന്‍ഡോവ്സ്‌കി നേടുന്ന 77-ാം ഗോളാണിത്.ഈ ഗോളോടെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ലെവന്‍ഡോവ്സ്‌കി ആദ്യ പത്തിലിടം നേടി.

അതേസമയം, സൗദി അറേബ്യയ്ക്കെതിരായ തോല്‍വിക്ക് ശേഷം അര്‍ജന്റീന ചെറിയ ഞെട്ടലില്‍ തുടരുകയാണ്.സൗദിക്ക് മുന്നില്‍ അപ്രതീക്ഷിതമായി 1 – 2 ന്റെ തോല്‍വി വഴങ്ങിയതാണ് അര്‍ജന്റീനയ്ക്ക് പ്രശ്നമായത്. സൗദി അറേബ്യയോട് പരാജയപ്പെട്ടതോടെ അര്‍ജന്റീനയുടെ 36 മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിന് കൂടിയാണ് അവസാനമായത്. 2019 ജൂലൈയില്‍ ബ്രസീലിനോട് പരാജയപ്പെട്ടതിന് ശേഷം തുടര്‍ച്ചയായ 36 കളികളില്‍ പരാജയം അറിയാതെയായിരുന്നു അര്‍ജന്റീന ലോകകപ്പിനെത്തിയത്. പരാജയമറിയാതെ 37 മത്സരങ്ങള്‍ കളിച്ച ഇറ്റലിയുടെ റെക്കോര്‍ഡ് ഈ ലോകകപ്പില്‍ അര്‍ജന്റീന തകര്‍ക്കുമെന്നായിരുന്നു ഫുട്‌ബോള്‍ ലോകം കരുതിയിരുന്നത്. എന്നാല്‍ സൗദി നടത്തിയ അട്ടിമറിയില്‍ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു.എന്നാല്‍ രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 0 – 2 നു കീഴടക്കിയാണ് അര്‍ജന്റീന ലോകകപ്പ് പോരാട്ടത്തിലേക്ക് തിരിച്ചെത്തിയത്. അതേസമയം, പോളണ്ട് ആദ്യ മത്സരത്തില്‍ മെക്സിക്കോയുമായി 0 – 0 സമനിലയും രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയെ 2 – 0 നു തോല്‍പ്പിക്കുകയും ചെയ്തു.

മെസി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ജോടികളുടെ കരിയര്‍ പലപ്പോഴും സമാന്തര രേഖകളിലൂടെ ഓടുന്നതാണ്.പോളണ്ട് നായകന്റെ ഏറ്റവും വലിയ സ്വപ്നം മെസി തകര്‍ത്ത കഥയും ഇതിനിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.മെസിയുടെ കളിത്തൊട്ടിലായ ബാഴ്‌സയിലാണ് ഇന്ന് ലെവന്‍ഡോവ്‌സ്‌കി കളിക്കുന്നത്. മെസി ഇല്ലാതെ ബുദ്ധിമുട്ടി ബാഴ്‌സയുടെ ഗോളടി യന്ത്രമായി ഇതിനകം ലെവന്‍ഡോവ്‌സ്‌കി മാറിക്കഴിഞ്ഞു.എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഒത്ത എതിരാളി തന്നെയാണ് അര്‍ജന്റൈന്‍ നായകന് മുന്നിലുള്ളതെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു.

Head to Head

WORLD CUP RECORD


Spread the love
%d bloggers like this: