അഭിമുഖം: ധനഞ്ജയ് /ഷിജിൻ കെപി
രാജ്യം മറ്റൊരു ലോക്സഭാ ഇലക്ഷന് സാക്ഷ്യം വഹിക്കുന്നതിനിടെയാണ് ഡൽഹിയിലെ ജെഎൻയുവിൽ തെരഞ്ഞടുപ്പ് നടന്നത്. നാല് വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. എബിവിപി ജയിക്കുമെന്ന മീഡിയ നരേറ്റിവുകളെ ചിവിട്ടു കുട്ടയിൽ എറിഞ്ഞാണ് സംയുക്ത ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യം വിജയിച്ചത്. 27 വര്‍ഷത്തിനുശേഷം ദളിത് വിഭാഗത്തില്‍നിന്ന് സര്‍വലകലാശാല യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗവേഷക വിദ്യാര്‍ഥിയും ഐസ ഡല്‍ഹി വൈസ് പ്രസിഡന്റുമായ ധനഞ്ജയുമായി നടത്തിയ അഭിമുഖം.
1996ല്‍ ജയിച്ച ബട്ടിലാല്‍ ബൈര്വയ്ക്കുശേഷമുള്ള ജെഎൻയുവിലെ സ്റ്റുഡൻ്റ്സ് യൂണിയൻ്റെ ദളിത് പ്രസിഡൻ്റായി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് താങ്കൾ. ബീഹാറിൽ നിന്നും ജെഎൻയുവിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
സൗത്ത് ബിഹാറിലെ ഗയയിൽ ആണ് ഞാൻ ജനിച്ചത്. അവിടെ ഇപ്പോഴും താഴ്ന്ന ജാതിയിൽ പെട്ടവർ എന്ന് മുദ്ര കുത്തുന്നവർക്ക് ഒരുപാട് യാതനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അച്ചൻ പൊലീസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അച്ചന് ട്രാൻഫർ ആയപ്പോൾ ഞങ്ങൾ റാഞ്ചിയിലേക്ക് വന്നു. അവിടെ ഒരു ആർഎസ്എസ് സ്കൂളിലാണ് ഞാൻ പഠിച്ചത്. പിന്നീട് ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ജോയിൻ ചെയ്തു. ആ സമയത്ത് ഗവൺമെന്റ് മാറുകയും അക്കാദമിക് രംഗത്ത് ഒരുപാട് മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. ഐസ എന്ന സംഘടന വിദ്യാർത്ഥികളെ ഒരുപാട് സഹായിച്ചു. ഞാനും അവരുടെ സമരങ്ങളുടെ ഭാഗമായി. നാടകങ്ങളിലൂടെയും പാട്ടുകളിലൂടെയും ഞങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിച്ചു. ഐസയുടെ കൗൺസിലർ പോസ്റ്റിൽ മത്സരിച്ച് ജയിക്കുകയും ചെയ്തു. പിന്നീട് എംഫിൽ, പിഎച്ച്ഡി എന്നിവയ്ക്ക് ജെഎൻയുവിൽ ചേർന്നു. കൂടുംബത്തിൽ ഒരുപാട് പ്രാരാബ്ധം ഉണ്ടായിട്ടും പഠിക്കാൻ വീട്ടുക്കാർ എപ്പോഴും പ്രാത്സാഹിപ്പിച്ചു.
താങ്കളുടെ അച്ഛൻ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നിട്ടും സമൂഹത്തിൽ നിന്ന് ചില ജാതി വിവേചനങ്ങൾ അദ്ദേഹം നേരിട്ടു. താങ്കൾ ജാതി വിവേചനം നേരിട്ടിട്ടുണ്ടോ?
നമ്മുടെ സമൂഹത്തിൽ എന്ത് തന്നെ ഇല്ലാതായാലും ജാതി വിവേചനം ഒരിക്കലും ഇല്ലാതാകില്ല. ഞങ്ങളുടെ നാട്ടിൽ ജന്മികളുടെ എണ്ണം വളരെ കുറവായിരുന്നു. ദലിത് സമൂഹത്തിൽ നിന്ന് ആരെങ്കിലും ഗവൺമെന്റ് ജോലി നേടിയാലും അവരോട് സംസാരിക്കുന്നത് വേറെ രീതിയിലാണ്. അവരുടെ പദവിയെ പരിഹസിക്കുകയും ചെയ്യും. റിസർവേഷന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കുന്നതിലെ പിഴവുകളെ കുറിച്ചും കളിയാക്കുമായിരുന്നു. പിഎച്ച്ഡിയുടെ വൈവയ്ക്ക് കുറച്ചു മാർക്കാണ് അധ്യാപകർ പൊതുവെ നൽകാറുള്ളത്.
എപ്പോഴാണ് നിങ്ങൾ സിപിഐ (എംഎൽ) പ്രത്യയശാസ്ത്രം പിന്തുടരാൻ തുടങ്ങിയത്?
ഇതൊരു പ്രോസ്സസ് ആണ്. ദില്ലിയിൽ വന്നതിന് ശേഷം ഐസയുടെ ആശയത്തോട് ഒരു താൽപര്യം തോന്നുകയും ജോയിൻ ചെയ്യുകയുമായിരുന്നു. ബിഹാറിൽ ഫ്യൂഡൽ സിസ്റ്റത്തോട് പ്രതികരിച്ചിരുന്നത് സിപിഐ(എംഎൽ) പാർട്ടിയാണ്. സിപിഐ(എംഎൽ) ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞാനിപ്പോൾ സന്തോഷവാനാണ്.
എബിവിപിയുടെ തോൽവിയുടെ കാരണങ്ങൾ എന്തൊക്കെയാണ്?
എബിവിപി എപ്പോഴും അഡ്മിനിസ്ട്രേഷന്റെ കൂടെയാണ് നിൽക്കാറുള്ളത്. അവർ എന്ത് പോളിസി കൊണ്ടു വന്നാലും അവരുടെ കൂടെ കാണും. ഒരു തരത്തിൽ പറഞ്ഞാൽ അവർ ഭരണാധികാരികളുടെ പക്ഷത്താണ്. അവർക്കൊന്നും പറയാൻ പറ്റാത്ത സാഹചര്യത്തിൽ അവർ വൈലന്റാകും. വിദ്യാർത്ഥികൾക്ക് മനസ്സിലായി, ഇവരാണ് ആർഎസിഎസിന്റെയും അഡ്മിനിസ്ട്രേഷന്റെയും ശക്തിയെന്ന്. ഇവർ ഒത്തുചേർന്നാണ് വിദ്യാർത്ഥികളെ ആക്രമിക്കുന്നതെന്ന്. വിദ്യാർത്ഥികൾ പ്രതികരിച്ചു. അതുകൊണ്ടാണ് അവർ പരാജയപ്പെട്ടത്.
വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയെ അയോഗ്യയാക്കിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സംഘപരിവാറിൻ്റെ ഇടപെടലിനെ എങ്ങനെ കാണുന്നു?
ശരിയാണ്. കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഈ ഇലക്ഷനു പുറകെയാണ്. കാമ്പസിൽ ജനാധിപത്യം ഇല്ലാതാകണം. വിദ്യർത്ഥികൾ അവരുടെ ശബ്ദം ഉയർത്താതിരിക്കണം. ഇതൊക്കെയാണ് അവർക്ക് വേണ്ടത്. ഇതിന് വേണ്ടി അവർ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി. ഇവിടെ മാത്രമല്ല.അലഹബാദ് യൂണിവേഴ്സിറ്റി, ജാമിയ, ബിഎച്ച് യു എന്നിവിടങ്ങളിലൊക്കെ പ്രശ്നമുണ്ടാക്കി. വിദ്യാർത്ഥികൾ ഇലക്ഷൻ നടത്താൻ വേണ്ടി ഒരുപാട് പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. കയ്യേറ്റം നടത്തിയിട്ടും കാര്യം സാധിക്കാതെ വന്നതോടൊയണ്, ഇലക്ഷന് 7 മണിക്കൂർ മുൻപ് ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന സ്വാതി സിങ്ങിനെ ഡിസ് ക്വോളിഫൈഡ് ചെയ്തത്.
Students display their ID cards while waiting in line to vote
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇപ്പോൾ തീഹാർ ജയിലിലാണ്. രാഷ്ട്രീയ നേതാക്കൾ ബിജെപി സർക്കാരിൽ നിന്ന് റെയ്ഡുകളും ഭീഷണികളും നേരിടുന്നുണ്ടോ? ജനാധിപത്യത്തിൻ്റെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ?
ഒരുപാട് പ്രശ്നങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. ഡൽഹിയിൽ നേതാക്കളെയും മുഖ്യമന്ത്രിയെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജനാധിപത്യത്തെയാണ് അവർ ആക്രമിക്കുന്നത്. സർക്കാരിനെതിരെ സംസാരിക്കുന്നവരെയാണ് അവർ ആക്രമിക്കുന്നത്. ജനങ്ങൾ ഇതെല്ലാം കണുന്നുണ്ട്. അവർ രാജ്യത്തെ വിറ്റഴിക്കുകയാണ്. അദാനി, അംബാനി പോലെയുള്ളവരാണ് ഇവരുടെ നേതാക്കൾ.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിൻ്റെ ഭാവിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
ഇന്ത്യ സഖ്യം പൂർണ്ണമായും ജനങ്ങളുടെ വെൽഫയറിന് വേണ്ടിയാണ് സംസാരിക്കേണ്ടത്. ജനങ്ങളിലേക്ക് ആശയങ്ങൾ എത്തിക്കണം. നേതാക്കൾ എല്ലായിടത്തും വേണം. ജനങ്ങളോട് സംസാരിക്കണം. എന്നാൽ മാത്രമേ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. ബിജെപി ഒരോ വീട്ടിലും നട്ട വിഷവിത്തുകൾ നശിപ്പിക്കാൻ ഇന്ത്യ അലയൻസ് ഇനിയും ഒരുപാട് പരിശ്രമിക്കണം.