സംസ്ഥാനത്ത് കാലവർഷം കനത്ത സാഹചര്യത്തിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കേണ്ടി വരുന്ന കുട്ടികൾക്ക് സഹായഹസ്തവുമായി സംസ്ഥാന ശിശുക്ഷേമ സമിതി.
കുട്ടികൾക്കായുള്ള അവശ്യസേവനത്തിനു സമിതിയുടെ ചൈൽഡ് ഹെൽപ്പ് ലൈൻ 1517-ൽ ബന്ധപ്പെട്ടാൽ ജില്ലാ ശിശുക്ഷേമ സമിതികളുടെ സന്നദ്ധ ഭടൻമാർ സേവനങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
കെടുതികൾ നേരിടുന്ന ഇടങ്ങളിലെ കുട്ടികളുടെ മനസ്സിനേൽക്കുന്ന ആഘാതം വളരെ വലുതാണ്. ഇതിനെ ലഘൂകരിക്കാൻ വേണ്ട കൌൺസിലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ശിശുക്ഷേമ സമിതി മുന്നിട്ടിറങ്ങും. നേരിട്ടും ഓണലൈൻ മുഖേനയും കൌൺസിലിംഗ് ലഭ്യമാകും. തിരുവനന്തപുരത്ത് ഹെൽപ്പ് ലൈൻ സെൻററിൽ ലഭ്യമാകുന്ന വിവരങ്ങൾ അതാത് ജില്ലാ സമിതി സെക്രട്ടറി മാർക്ക് കൈമാറും. ഈ സേവനം പരമാവധി വിനിയോഗിക്കണമെന്ന് ജി.എൽ. അരുൺഗോപി അഭ്യർത്ഥിച്ചു.