Written by: Sahadevan K Negentropist
ഒഡീഷയിലെ ബാസുദേവ്പൂർ ബ്ലോക്കിലെ എറം (Eram ) ഗ്രാമത്തിലെ സ്വാതന്ത്ര്യ സമര സ്തൂപത്തിനടുത്ത് നിൽക്കുകയാണിപ്പോൾ.
1942 സെപ്തംബർ 28ന് ഏതാണ്ട് 30 ഓളം പേർ ബ്രിട്ടീഷ് സൈന്യത്തിൻ്റെ കൂട്ടക്കുരുതിക്ക് ഇരയായ സ്ഥലമാണിത്.
ഇതേ സ്ഥലത്തിനടുത്തു നിന്നും ആരംഭിച്ച് പഞ്ചാബ് വരെ, ഏതാണ്ട് നൂറ്റമ്പത് കൊല്ലം മുമ്പ് വരെ, ഇന്ത്യയ്ക്ക് കുറുകെ ഒരു മതിൽ നിലനിന്നിരുന്നുവെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കുമെന്നറിയില്ല.
പക്ഷേ ഇതൊരു വസ്തുതയാണ്.
1803 മുതൽ 1873 വരെയുള്ള കാലങ്ങളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും നാട്ടുരാജ്യങ്ങളിലേക്ക് ഉപ്പ് കടത്തുന്നതിന് നികുതി പിരിക്കുന്നതിനായി ബ്രിട്ടീഷുകാർ പണിത Inland Customs Line നെക്കുറിച്ച് Roy Moxham ൻ്റെ The Great Hedge of India എന്ന 800 ഓളം പേജുകൾ വരുന്ന പുസ്തകം വിശദീകരിക്കുന്നു.
ബ്രിട്ടീഷ് കാലയളവിലെ ഇന്ത്യൻ നികുതി സമ്പ്രദായങ്ങളെക്കുറിച്ച് പഠിക്കാനായിരുന്നു റോയ് ഇന്ത്യയിലെത്തുന്നത്. അവിചാരിതമായി അദ്ദേഹം എത്തിപ്പെട്ടത് ഇന്ത്യക്ക് കുറുകെ പണിത ഇൻലാൻ്റ് കസ്റ്റംസ് ലൈനിനെക്കുറിച്ചുള്ള ചില രേഖകളിലേക്കാണ്. റോയിയുടെ അന്വേഷണം പിന്നീട് അതേക്കുറിച്ചായി.
ഒഡീഷ മുതൽ പഞ്ചാബ് വരെ ( 4000 കി.മീ) നീണ്ട ഈ മതിൽ മുൾമരങ്ങൾ കൊണ്ട് പണിത ഒന്നായിരുന്നു. ഏതാണ്ട് 18 അടി വീതിയും അത്ര തന്നെ ഉയരവുമുള്ള ഈ മുൾവേലി സംരക്ഷിക്കാനും ഇടയ്ക്കുള്ള വഴികളിൽ ചുങ്കം പിരിക്കാനുമായി 12000ത്തിലധികം ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നതായി രേഖപ്പെടുത്തുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകനായ ഏ. ഒ. ഹ്യൂം ഇതിൻ്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് നികുതി ഉദ്യോഗസ്ഥനായിരുന്നു ഹ്യൂം.
കസ്റ്റംസ് ലൈനിനെക്കുറിച്ചുള്ള ധാരണകൾ വെച്ച് 2000 ത്തിൻ്റെ ആദ്യ ത്തിൽ ഈ മുൾവേലി നിലനിന്നിരുന്ന വഴികളിലൂടെ റോയ് മോക്സ് ഹാം സഞ്ചരിക്കുകയും അവയുടെ ശേഷിപ്പുകൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.
മോക്സ്ഹാമിൻ്റെ കണ്ടെത്തലുകളും അദ്ദേഹത്തിൻ്റെ പുസ്തകവും വിസ്മൃതിയിലേക്ക് പോകുമായിരുന്ന ഒരു ചരിത്ര യാഥാർത്ഥ്യത്തെ പുറത്തേക്ക് കൊണ്ടുവരുന്നു. ആധുനിക ചുങ്കപ്പാതകളുടെ കൊളോണിയൽ ബന്ധങ്ങളെക്കുറിച്ചും ..
( റോയ് മോക്സ്ഹാമിൻ്റെ ‘ദ ഗ്രേറ്റ് ഹെഡ്ജ് ഓഫ് ഇന്ത്യ’യെക്കുറിച്ച് 2015ൽ വിശദമായ ഒരു ലേഖനം എഴുതിയിരുന്നു.)