Srinsha Ramakrishnan
അരമണിക്കൂറിന്റെ പോലും ഫാക്ട് ചെക്ക് ആവശ്യമില്ലാത്ത വാർത്തയാണ് രണ്ട് ദിവസത്തോളം കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇരുന്ന് ചർച്ചിച്ചത്. സാങ്കേതിക പിഴവാണെന്ന് സംഭവിച്ചതെന്ന് മാധ്യമങ്ങൾക്ക് മനസിലാകാഞ്ഞിട്ടൊന്നുമല്ല എന്ന് വ്യക്തമാണ്. മനസിലായപ്പോഴും അത് മനസിലായില്ലെന്ന് നടിച്ച് ചാനലിൽ ഇരുന്ന് കൃത്യമായ അജണ്ടയോടെ തന്നെ വാർത്തകൾ പടച്ചുവിട്ടു. പ്രിൻസിപ്പൾ കാര്യങ്ങൾ വ്യക്തമാക്കിയിട്ടും വ്യക്തമാക്കിയില്ലെന്ന് നടിച്ചു. വൈകുന്നേരത്തോടെ കാര്യങ്ങൾ ഏകദേശം കൃത്യമായിട്ടും അജണ്ട വെച്ചുകൊണ്ട് തന്നെ പിറ്റേദിവസമിറങ്ങിയ പത്രങ്ങളിലും ആർഷോയെ പ്രതികൂട്ടിൽ നിർത്തി. പിന്നീട് തൊട്ടും തൊടാതെയും ചിലരെങ്കിലും കാര്യങ്ങൾ തിരുത്തിപറഞ്ഞെങ്കിലും ഫലത്തിൽ എസ്.എഫ്.ഐയാണെങ്കിൽ പരീക്ഷ എഴുതാതെയും പാസാകാമെന്ന ധാരണ സൃഷ്ടിച്ചു.
ഇതിനെല്ലാം ഇരയായ ആൾക്ക് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തോന്നുന്നത് സ്വാഭാവികം. അത് പരാതിപ്പെടാനുള്ള അവകാശവും അയാൾക്കുണ്ട്. അഖില നന്ദകുമാറെന്ന ഒരു മാധ്യമപ്രവർത്തകയുടെ പേര് മാത്രമായി എങ്ങനെ വന്നു എന്നതാണ് സംശയം. കേസിന് ആസ്പദമായ വീഡിയോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്ന റിപ്പോർട്ടിൽ രാഷ്ട്രീയ ആരോപണമെന്ന തരത്തിൽ പക്വമായിട്ടാണ് അവർ കാര്യങ്ങൾ അവതരിപ്പിച്ചത് എന്നാണ് തോന്നിയത്. വാർത്തകൾ ആരുടെ താത്പര്യത്തിലാണ് ഉണ്ടാകുന്നതെന്നെങ്കിലും തിരിച്ചറിയാനുള്ള പക്വത ആർഷോ കാണിക്കേണ്ടതായിരുന്നുവെന്ന് തോന്നി. ഫലത്തിൽ മാധ്യമ മര്യാദയുടെ എല്ലാ അതിർവരമ്പും ലംഘിച്ച് പോക്സോ കേസിനെ വരെ ന്യായീകരിക്കാനുള്ള അവസരമായിട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഇതിനെ കാണുന്നത്.
സത്യമെന്തെന്ന് അന്വേഷിക്കാനുള്ള മിനിമം മര്യാദ പോലും കാണിക്കാത്ത മാധ്യമങ്ങൾ തങ്ങൾ ആക്രമിക്കപ്പെടുന്നേ എന്ന് നിലവിളിക്കുമ്പോൾ വസ്തുതകൾക്ക് പുല്ലു വില പോലും നൽകാതെ സ്ഥാപിത അജണ്ടയിലൂടെയും കമോഡിറ്റൈസ് ചെയ്ത വാർത്തകളിലൂടെയും ഈ പണിയെ അവർ ഏത് നിലവാരത്തിലെത്തിച്ചെന്നും കൂടി ചിന്തിക്കേണ്ടതുണ്ട്. പോസ്റ്റ് ട്രൂത്ത് കാലത്ത് മാധ്യമങ്ങൾ സ്ക്രൂട്ടിനൈസ് ചെയ്യപ്പേടേണ്ടതുണ്ട് എന്ന് തന്നെയാണ് വിശ്വാസം. ആരുടെ ഉടമസ്ഥതയിൽ ആണ് എന്ന് അനുസരിച്ച് മാനുഫാക്ടേർഡ് കൺസെന്റ് ഉണ്ടാക്കിയെടുക്കാനുള്ള കപ്പാസിറ്റി ഇന്ന് മാധ്യമങ്ങൾക്ക് ഉണ്ട്. അതുകൊണ്ട് ഈ വാർത്ത വെച്ച് നേരോടെ നിർഭയം നിരന്തരം കാർഡ് വെച്ച് ഏഷ്യാനെറ്റിന് നിരുപാധിക പിന്തുണ നൽകേണ്ടതില്ല. കാരണം ഏഷ്യാനെറ്റോ മറ്റ് ഏതെങ്കിലും മാധ്യമങ്ങളോ ആർഷോയ്ക്കെതിരായി റിപ്പോർട്ട് ചെയ്ത മാർക്ക് ലിസ്റ്റ് വാർത്തയിൽ ഒരു നേരുമില്ലായിരുന്നു. അത് തിരിച്ചറിഞ്ഞിട്ടും തങ്ങളുടെ സകല സ്പേസും, ടൈമും ഉപയോഗിച്ച് ആർഷോയെ ടാർഗറ്റ് ചെയ്യാമെന്ന എഡിറ്റോറിയൽ നയമാണ് മാധ്യമങ്ങൾ കെെക്കൊണ്ടത്. അന്നേ ദിവസം തന്നെ അതിലും പ്രധാനമായി ചർച്ച ചെയ്യാനുള്ള നിരവധി വിഷയങ്ങൾ ഉണ്ടായിരുന്നു. ( അമൽ ജ്യോതി, ബ്രിജ് ഭൂഷൺ മെെനർ മൊഴിമാറ്റിയത്) പോട്ടെ ഇതേ മാധ്യമങ്ങൾ തന്നെ ആർഷോയ്ക്കെതിരായ വാർത്തയേക്കാൾ പ്രാധാന്യം നൽകേണ്ടിയിരുന്ന വിദ്യയുടെ കേസ് പോലും പിറ്റേ ദിവസമാണ് ചർച്ചക്കെടുത്തത്.