പടിഞ്ഞാറൻ അഫ്‌ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 2000 പേർ മരിച്ചതായി മുതിർന്ന താലിബാൻ വക്താവ്. രണ്ട് ദശാബ്ദത്തിനിടെ രാജ്യത്തെ ബാധിച്ച ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്നിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമെന്നും ആശങ്കയുണ്ട്. ഹെറാത്ത് പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി ആളുകളെ കാണാതായിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ദുരന്തനിവാരണ സേനകൾ ബുദ്ധിമുട്ടുകയാണ്.
ദുരന്തബാധിത പ്രദേശങ്ങളിൽ ടെന്റുകൾ, മരുന്നുകൾ , ഭക്ഷ്യവസ്തുക്കൾ എന്നിവ അടിയന്തരമായി ആവശ്യമാണെന്ന് താലിബാൻ വക്താവ് അറിയിച്ചു. ആളുകളെ സഹായിക്കാൻ വ്യവസായികളും എൻജിഒകളും മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു. ഭൂചലനത്തിൽ ആറോളം ഗ്രാമങ്ങളാണ് ബാധിക്കപ്പെട്ടത്. നൂറോളം പേർ കൊല്ലപ്പെട്ടതായാണ് ദേശീയ ദുരന്ത നിവാരണ സേന ശനിയാഴ്ച രാവിലെ അറിയിച്ചതെങ്കിലും ഐക്യരാഷ്ട്ര സഭ പിന്നീടത് 320 ആയി ഉയർന്നുവെന്ന് അറിയിച്ചിരുന്നു.