മണിപ്പൂരിൽ സുരക്ഷാ സേനയും കലാപകാരികളും തമ്മിലുള്ള സംഘർഷം തുടരുന്നു. സംസ്ഥാനത്ത് മന്ത്രിയുടെ സ്വകാര്യ ഗോഡൗണിന് അക്രമി സംഘം തീയിട്ടു. ഉപഭോക്തൃ, ഭക്ഷ്യകാര്യ മന്ത്രി എല്‍ സുശീന്ദ്രോയുടെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചിങ്ഗാരെലിലുള്ള ഗോഡൗണിനാണ് തീവച്ചത്.
ഗോഡൗൺ മുഴുവന്‍ കത്തിനശിച്ചതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി, മന്ത്രിയുടെ ഖുറായിയിലെ വസതിയും കത്തിക്കാനുള്ള ശ്രമം നടന്നതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മന്ത്രിയുടെ വസതിയില്‍ നിന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ അർധരാത്രിവരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ പെട്ട് വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നവർക്കായി വീടുകൾ നിർമിക്കാനുള്ള സ്ഥലത്ത് മണിപ്പൂർ മുഖ്യമന്ത്രി സന്ദർശനം നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ വീടിനുനേരെ ആക്രമണം ഉണ്ടായത്. ദുരിതബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ബീരേന്‍ സിങ് പറഞ്ഞിരുന്നു.