ഷിജിൻ കെപി
ഒറ്റപ്പെട്ട ആളുകൾ, വെള്ളം കയറിയ വീടുകൾ, വെള്ളത്തിനടിയിലായ തെരുവുകളിലൂടെ ഒഴുകുന്ന കാറുകൾ, ആളുകളെ അടിയന്തിരമായി ഒഴിപ്പിക്കൽ എന്നിവ ഇപ്പോൾ രാജ്യത്തുടനീളമുള്ള നഗരങ്ങളുടെ സ്റ്റോക്ക് ചിത്രങ്ങളുടെ ഭാഗമാണ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ഡൽഹിയിലും കഴിഞ്ഞ ആഴ്‌ചയിലുണ്ടായ വെള്ളപ്പൊക്കം ഈ പ്രവണതയ്ക്ക് അപവാദമല്ല. മുംബൈ, ചെന്നൈ മുതൽ ബംഗളുരു വരെയുള്ള നമ്മുടെ പല നഗരങ്ങളിലും ഇതൊരു ആവർത്തിച്ചുള്ള ലൈവ് മൺസൂൺ അനുഭവമാണ്.
ശക്തമായ മഴയെ തുടര്‍ന്ന് യമുനാനദി കര കവിഞ്ഞതോടെ ഡൽഹിയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നാല്‍പത്തിയഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് യമുനാനദി ഇത്തരത്തില്‍ കര കവിഞ്ഞൊഴുകുന്നത്. യമുനയിലെ ജലനിരപ്പ് അപകടകരമായ 208.13 മീറ്ററായി ഉയർന്നിരുന്നു. നേരത്തെ മുഖ്യമന്ത്രി കെജ്രിവാൾ ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നുള്ള വെള്ളം മന്ദഗതിയിൽ തുറന്നുവിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, യമുനയിലെ ജലനിരപ്പ് ഉയരുന്നത് വസീറാബാദ്, ചന്ദ്രവാൾ, ഓഖ്‌ല എന്നിവിടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകൾ അടച്ചുപൂട്ടാൻ കാരണമായെന്നും ഇത് ചില പ്രദേശങ്ങളിൽ ജലവിതരണ പ്രശ്‌നത്തിന് കാരണമാകുമെന്നും കേജ്‌രിവാൾ അറിയിച്ചിരുന്നു.
എന്തുകൊണ്ടാണ് ഡൽഹിയിൽ പ്രളയമുണ്ടായത്?
ഡൽഹിയിലെ അസാധാരണമായ വെള്ളപ്പൊക്കത്തിന് രണ്ട് പ്രധാന ഘടകങ്ങളാണ് കാരണം, അതായത് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും മഴ വർധിച്ചതും ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നുള്ള വെള്ളം തുറന്നുവിട്ടതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
CWC പ്രകാരം ഹത്നികുണ്ഡ് ബാരേജിൽ നിന്നുള്ള ഒഴുക്ക് സാധാരണ നിലയേക്കാൾ 1.5 ക്യുസെക്‌സ് കൂടുതലായിരുന്നു. ബാരേജിൽ നിന്നുള്ള സാധാരണ ഒഴുക്ക് നിരക്ക് 352 ക്യുസെക്‌സാണ്. എന്നാൽ കനത്ത മഴ കാരണം നീരൊഴുക്ക് വർധിക്കാനും കാരണമായി.
അതിനിടെ, ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആന്റ് കൾച്ചറൽ ഹെറിറ്റേജിലെ നാച്ചുറൽ ഹെറിറ്റേജ് ഡിവിഷൻ പ്രിൻസിപ്പൽ ഡയറക്ടർ മനു ഭട്‌നാഗർ “വസീറാബാദ് മുതൽ ഓഖ്‌ല വരെയുള്ള 22 കിലോമീറ്റർ നീളമുള്ള നദിയിലെ 20-ലധികം പാലങ്ങൾ ഒഴുക്കിനെ തടസ്സപ്പെടുത്തി, ഇത് നദീതടത്തിൽ ചെളി അടിഞ്ഞുകൂടുന്നതിനും മധ്യ സ്ട്രീം മണൽത്തിട്ടകൾ രൂപപ്പെടുന്നതിനും കാരണമായെന്നും അഭിപ്രായപ്പെട്ടു. റിംഗ് റോഡ് ,ചെങ്കോട്ട, സലിംഗഡ് കോട്ട, കശ്മീർ ഗേറ്റ്, സിവിൽ ലൈൻസ്, ഐടിഒ, രാജ്ഘട്ട് എന്നിവിടങ്ങളിൽ വെള്ളം കയറി. 1978-ലെ വെള്ളപ്പൊക്കത്തിൽ റിംഗ് റോഡിലും മറ്റു ചില പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. എന്നിരുന്നാലും വെള്ളം കയറിയ പ്രദേശങ്ങൾ അന്ന് വളരെ കുറവായിരുന്നു.

എഎപിയുടെ ആരോപണം
ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലേക്ക് ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്നും ഒരേ അളവിൽ ജലം ഒഴുക്കി വിടാമായിരുന്നെങ്കിലും ജൂലൈ 9 മുതൽ 13 വരെ ഡൽഹിയിലേക്ക് മാത്രമാണ് വെള്ളം ഒഴുക്കി വിട്ടതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഈ മൂന്ന് സംസ്ഥാനങ്ങളിലേക്കും ഒരേ അളവിൽ ജലം തുറന്നു വിട്ടിരുന്നെങ്കിൽ യമുനയോട് ചേർന്നുള്ള പ്രദേശങ്ങൾ കൂടുതൽ സുരക്ഷിതമാകുമായിരുന്നെന്ന് രാജ്യസഭ എംപി സഞ്ജയ് സിംഗ്, പാർട്ടി വക്താവ് പ്രിയങ്ക കാക്കാർ എന്നിവർ പറഞ്ഞു.
ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതാണോ പ്രളയത്തിന് കാരണമായത്
ഡൽഹിയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയാണ് ഹരിയാനയിലെ യമുനാനഗറിലെ ഹഥിനിക്കുണ്ഡ് അണക്കെട്ട് സ്ഥിതി ചെയുന്നത്. സാധാരണ അണക്കെട്ട് തുറന്നുവിട്ടാൽ വെള്ളം ഡൽഹിയിലെ തീരപ്രദേശങ്ങളിലെത്താൻ ഏകദേശം രണ്ടോ മൂന്നോ ദിവസം വേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ വേഗത്തിലാണ് ഹഥിനിക്കുണ്ഡിൽ നിന്നെത്തിയ ജലം ഡൽഹിയിലെത്തിയത്. മണിക്കൂറുകൾക്കുള്ളിലാണ് വെള്ളം നിറഞ്ഞത്. അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകിപ്പോകുന്ന പാതയിലേറെയും നദിതീരത്തെ കയ്യേറ്റത്തെ തുടർന്ന് ഇടുങ്ങിയതായിട്ടുണ്ട്. ഇത് വെള്ളം ഒഴുകിയെത്തുന്നതിന്റെ ശക്തിയും വേഗതയും വർധിപ്പിച്ചു. വെള്ളം ഒഴുകിയെത്തുന്ന ഭാഗത്ത് യമുനയുടെ അടിത്തട്ടിൽ ചെളിമണ്ണ് നിറഞ്ഞതും ജലനിരപ്പ് ഉയരുന്നതിന് മറ്റൊരു കാരണമായി.


യമുനാനദിയും ചെങ്കോട്ടയും
ഡൽഹിയിലുള്ള ചെങ്കോട്ടയിലും വെള്ളം കയറിയിരുന്നു. ചെങ്കോട്ടയിൽ വെള്ളം കയറിയതിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചില പഴയകാല പെയിന്‍റിംഗുകളും ഫോട്ടോകളുമാണ് വൈറലായിരുന്നു.375 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യമുനയുടെ തീരത്ത് മുഗള്‍ ചക്രവര്‍ത്തി ഷാജഹാൻ ചെങ്കോട്ട പണി കഴിപ്പിക്കുന്നത്.ചുറ്റുമുള്ള കിടങ്ങുകളില്‍ അന്ന് നദിയൊഴുകുമായിരുന്നു എന്നാണ് ചില പഴയ പെയിന്‍റിംഗുകളും ഫോട്ടോകളും തെളിയിക്കുന്നത്. ചെങ്കോട്ടയുടെ അത്രയും അടുത്തായി നദിയൊഴുകുന്നത് പല പെയിന്‍റിംഗുകളിലും ഫോട്ടോഗ്രാഫുകളിലും കാണാൻ സാധിക്കും.പിന്നീട് മനുഷ്യനിര്‍മ്മിതമായ മാറ്റങ്ങള്‍ വന്നതോടെ ചെങ്കോട്ടയില്‍ നിന്ന് പുഴ അകന്നുതുടങ്ങിയതാണെന്നും ഇപ്പോള്‍ വീണ്ടും പുഴ അതിന്‍റെ പഴയ സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്നുമാണ് നിലവിലെ ചിത്രങ്ങളും പഴയ ചിത്രങ്ങളും താരതമ്യപ്പെടുത്തി നിരവധ പേര്‍ അഭിപ്രായപ്പെടുന്നത്.

References: Asianet news, The Forth, Indian Express, Hindustan Times,The Hindu