മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ഒരു കൂട്ടം ആളുകൾ റോഡിൽ നഗ്നരായി പരേഡ് ചെയ്യുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വയലിൽ വെച്ച് രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തെന്ന് ആദിവാസി സംഘടന അറിയിച്ചു. ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറഞ്ഞു. ഈ കേസ് മുൻഗണനാക്രമത്തിൽ അന്വേഷിക്കാൻ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പോലീസിനോട് ഉത്തരവിട്ടതായാണ് അറിയാൻ സാധിക്കുന്നത്.സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു.മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടമാണിതെന്ന് ഐടിഎൽഎഫ് ആരോപിച്ചു.
” സായുധരായ അക്രമികൾ രണ്ട് സ്ത്രീകളെ നഗ്നരായി പരേഡ് നടത്തിയ സംഭവത്തിൽ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും നോങ്‌പോക്ക് സെക്‌മായി പോലീസ് സ്റ്റേഷനിൽ (തൗബാൽ ജില്ല) കേസെടുത്തു. അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ എത്രയും വേഗം പിടികൂടാൻ പോലീസ് എല്ലാ ശ്രമങ്ങളും നടത്തുകയാണ്,” മണിപ്പൂർ പോലീസ് ട്വീറ്റ് ചെയ്തു. മണിപ്പൂരിൽ നിന്ന് വരുന്ന സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.”
