മണിപ്പൂരില്‍ സമാധാനമാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ ജനതക്ക് ഏതെങ്കിലും തരത്തില്‍ സമാധാനം നല്‍കാന്‍ കഴിയുമെങ്കില്‍ താന്‍ അതിന് ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു. കണ്ടുമുട്ടിയവരുടെയെല്ലാം മുഖത്ത് നിലവിളിയാണുള്ളത്. ഹൃദയഭേദകമായ കാഴ്ചയാണ് ചുറ്റും. എല്ലാ ഉദ്യമങ്ങളും സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ളതായിരിക്കണം. കാമ്പുകളിലെ സാഹചര്യവും മെച്ചപ്പെടേണ്ടതുണ്ട്. കാമ്പുകളില്‍ ഭക്ഷണവും മരുന്നും ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ കൂട്ടിച്ചേർത്തു.
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് ഗവര്‍ണര്‍ നല്‍കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്നലെയാണ് ആരംഭിച്ചത്. 10 രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുണൈറ്റഡ് നാഗ കൗണ്‍സില്‍ നേതാക്കള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ എന്നിവരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മെയ്തെയ് മേഖലയായ മൊയ്റായില്‍ എത്തിയിരുന്നു. റോഡ് മാര്‍ഗം മെയ്റായിലേക്ക് പോകാന്‍ തടസ്സം നേരിട്ടതിനാല്‍ ഹെലികോപ്റ്ററിലായിരുന്നു യാത്ര.